സംസ്ഥാനത്ത് ഇടിമിന്നലോട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 28ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ ഇടിമിന്നല്‍ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുൻകരുതല്‍ സ്വീകരിക്കണം. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
അലർട്ടുകള്‍ ഇല്ലാത്തപക്ഷം, കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പകല്‍ സമയത്തുള്ള ചൂട് വർദ്ധിക്കുകയാണ്. ഓരോ ദിവസവും വേനല്‍ കടുക്കുന്നതായാണ് കാലാവസ്ഥ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനാല്‍ അനുഭവപ്പെടുന്ന ചൂട് അതിലും കൂടുതലായിരിക്കും.
പാലക്കാട്, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറംജോലികളില്‍ ഏർപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒആർഎസ് ലായനി, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര് എന്നിവയാണ് ഏറ്റവും ഉത്തമമം. പ്രായമായവർ, കുട്ടികള്‍, ഗർഭിണികള്‍ എന്നിവർക്ക് പെട്ടെന്ന് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. അവരെ നേരിട്ട് വെയിലത്ത് വിടാതിരിക്കുക.



