തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കും. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. രാവിലെ ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 9.45ന് ക്ഷേത്രത്തിൽ അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും. ഇതോടെ തലസ്ഥാന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയാറാക്കും. ഉച്ചകഴിഞ്ഞ് 2.15നാണ് നിവേദ്യ സമർപ്പണം.

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ എത്തിത്തുടങ്ങിയതോടെ തിരുവനന്തപുരം നഗരം ഭക്തിയുടെയും ആഘോഷത്തിൻ്റെയും നിറവിലാണ്. തിരുവനന്തപുരം നഗരത്തിലെ വീടുകളും അമ്പലങ്ങലും മുതൽ പള്ളികൾവരെ ഭക്തരെ വരവേറ്റ് കവാടങ്ങൾ തുറന്നു.
പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാല സമർപ്പിക്കാൻ തുറന്ന് നൽകി. പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റം വരുത്തുകയും എല്ലാവിധ സൗകര്യങ്ങളും ചെയ്ത് നൽകുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ വിവിധ റെസിഡെൻസ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ, നൂറുകണക്കിന് വീടുകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെ പൊങ്കാല സമർപ്പണത്തിനായി സൗകര്യങ്ങൾ ചെയ്തു നൽകി.
തിങ്കളാഴ്ച രാവിലെയും രാത്രിയുമായി ട്രെയിനിലും സ്വകാര്യവാഹനങ്ങളിലുമായി ആയിരങ്ങൾ തിരുവനന്തപുരത്ത് എത്തി. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലുമായി ആയിരക്കണക്കിന് ഭക്തർ എത്തിക്കഴിഞ്ഞു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ഭക്തർ എത്തിയത്.



