കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ കടന്ന് ന്യൂസീലൻഡ്. സെമി ഫൈനൽ വരെ തോൽവിയറിയാതെ കുതിച്ച ദക്ഷിണാഫ്രിക്കയെയാണ് ന്യൂസീലൻഡ് ഒരു സാധ്യതയും അനുവദിക്കാതെ തച്ചുതകർത്തത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമി പോരാട്ടത്തിൽ ഒൻപതു വിക്കറ്റ് വിജയമാണ് ന്യൂസീലൻഡ് സ്വന്തമാക്കിയത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 43 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺസ് കുറിച്ചു. 33 പന്തുകൾ നേരിട്ട കിവീസ് ബാറ്റർ ഫിൻ അലൻ എട്ട് സിക്സും പത്തു ഫോറുകളും ഉൾപ്പടെ 100 റൺസുമായി പുറത്താകാതെനിന്നു.

ഓപ്പണർ ടിം സീഫർട്ട് അർധ സെഞ്ചറി നേടി പുറത്തായി. 33 പന്തുകൾ നേരിട്ട സീഫർട്ട് 58 റൺസെടുത്തു.വൺഡൗണായിറങ്ങിയ രചിൻ രവീന്ദ്ര 13 റൺസെടുത്തും പുറത്താകാതെനിന്നു. മറുപടി ബാറ്റിങ്ങിൻ്റെ ആദ്യ പന്തു മുതൽ ബാറ്റിങ്ങിൽ കിവീസിൻ്റെ ആധിപത്യം പ്രകടമായിരുന്നു. പവർപ്ലേയിൽ വിക്കറ്റുപോകാതെ 84 റൺസാണ് ന്യൂസീലൻഡ് ബാറ്റർമാർ അടിച്ചെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ 117 റൺസടിച്ച ന്യൂസീലൻഡിന് ടിം സീഫർട്ടിന്റെ വിക്കറ്റു നഷ്ടമായെങ്കിലും അനായാസം വിജയം കാണുകയായിരുന്നു. മാർച്ച് എട്ടിനു നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ കിവീസ് നേരിടും




