ബത്തേരി:കിഫ്ബി ഫണ്ടിലൂടെ നിർമാണം പൂർത്തിയാക്കിയ ബത്തേരി-താളൂർ അന്തർസംസ്ഥാന റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ബിഎംബിസി നിലവാര ത്തിൽ ജില്ലയിലെ ഏറ്റവും മികച്ച പാതകളിലൊന്നായി 31 കോടി രൂപ വിനിയോഗിച്ചാണ് 8.200 കിലോമീറ്റർ സർക്കാർ യാഥാർഥ്യമാക്കിയത്.നവീകരണത്തിലൂടെ 10 മീറ്റർ വീതിയിൽ മികച്ച റോഡാക്കിമാറ്റി. വീതി കുറഞ്ഞ പഴയ റോഡിലുണ്ടായിരുന്ന പാലങ്ങളും ഓവു ചാലും പുനർനിർമിച്ചു. പുതിയ നടപ്പാതകൾ നിർമിച്ചു. മികച്ച യാത്രാ സൗകര്യം ഒരുങ്ങിയതിനൊപ്പം സമയദൈർഘ്യവും കുറഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് നാട്ടുകാർ.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് സി പിഐ എം നെന്മേനി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിലൂടെയാണ് താളൂർ റോഡ് നവീകരണത്തിന്റെ പ്രാധാന്യം സർക്കാരിന് മുന്നിലെത്തിയത്.ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് ഇടപെട്ട് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെയാണ് പ്രവൃത്തിക്ക് വീണ്ടും ജീവൻ വച്ചത്. കരാർ കമ്പനിയെ ഒഴിവാക്കി പുതിയ ടെൻഡർ നടപടി പൂർത്തിയാക്കി ഇരിക്കൂർ കൺസ്ട്രക്ഷൻസ് കമ്പനിക്ക് നിർമാണ ചുമതല ഏൽപ്പിക്കുകയായിരുന്നു. ശനി രാവിലെ പത്തിന് ഓൺലൈനായാണ് മുഖ്യമന്ത്രി റോഡ് ഉദ്ഘാടനം ചെയ്യുക. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും



