കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് പ്രക്രിയ ജില്ലയില്‍ നാളെ (തിങ്കളാഴ്ച) ആരംഭിക്കും. ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ജില്ലയില്‍ ആകെ 4420 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചത്.
ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക. 80 സ്‌ക്വാഡുകളാണ് ജില്ലയില്‍ ഹോം വോട്ടിങ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുക. വോട്ടെടുപ്പ് സമയത്ത് വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ഓരോ സംഘവും ആവശ്യമായ എല്ലാ തിരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് വീടുകളില്‍ എത്തുക. വീഡിയോ രേഖപ്പെടുത്തലിലൂടെ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.



