നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിന് ആവേശത്തിരയിളക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികൾ. മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംങ്. ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തി കളം നിറഞ്ഞുള്ള കളിയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നണികൾ.

 

മൂന്നാഴ്ച കാലം നീണ്ടു നിന്ന പ്രചാരണത്തിനാണ് അവസാനം കുറിക്കുന്നത്. കടുത്ത വേനൽ ചൂടിനെ വകവെക്കാതെ റോഡ് ഷോകളും കൺവെൻഷനുകളും നേരിട്ടുള്ള വോട്ട് തേടലുമായി സ്ഥാനാർഥികളെല്ലാം കേരളത്തിലെ വീട് വീടാന്തരം കയറിയിറങ്ങി. സംസ്ഥാനം സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ ആവേശത്തിലേക്കും മാറി. ഇന്ന് വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും.

 

എൽഡിഎഫിന്റെ പ്രചരണ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണത്തിന് നേതൃത്വം നൽകി. യുഡിഎഫിന് വേണ്ടി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും കളത്തിൽ ഇറങ്ങി. ബിജെപിക്ക് വേണ്ടി നാലിടങ്ങളിൽ പ്രധാനമന്ത്രി എത്തി. പ്രചരണ രംഗത്ത് അനവധി വിഷയങ്ങൾ ഉയർന്നു. ബിജെപി സിപിഎം ഡീല്‍ ആരോപിച്ച് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചു. ചെറ്റത്തരവും, വീട്ടിൽ പോയി ചോദിക്കു എന്നെല്ലാമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളും പ്രചരണ രംഗത്ത് ചർച്ചയായി. എന്നാൽ, വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് അവിടെ എന്ന ചോദ്യങ്ങൾ എൽഡിഎഫ് ഉയർത്തി. എം സ്വരാജിന്‍റെ ശവം തൂക്ക് പരാമർശം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വലിയ ചർച്ചയായി.

 

ആദ്യഘട്ടങ്ങളിൽ കൃത്യമായി മറുപടി പറയാതിരുന്ന യുഡിഎഫ് നേതാക്കൾ ഒടുവിൽ മാധ്യമങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിച്ചു. വിഷയം മാറ്റി വിടാൻ ശബരിമല സ്വർണക്കുള്ളയും, സിപിഎം എസ്ഡിപിഐ ഡീലുമെല്ലാം ഉയർത്തി പ്രതിപക്ഷം. രണ്ടു മുന്നണികളെയും നേരിടാൻ ശബരിമല സ്വർണക്കൊള്ള വിവാദം പ്രധാനമന്ത്രി തൊടുത്തു.

 

കൊണ്ടും കൊടുത്തും ഉള്ള ദിവസങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. നൂറ് സീറ്റ് കിട്ടുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, തുടർഭരണത്തിന്റെ തുടർച്ച ഉണ്ടാകുമെന്ന് ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. അക്കൗണ്ട് തുറക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അവസാനദിവസത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കാൻ ഉള്ള തന്ത്രങ്ങളെല്ലാം മെനയുകയാണ് നേതാക്കൾ.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *