കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
ഹോട്ടൽ ആലിബാബ & 41 ഡിഷസ്, മലബാർ ബേക്ക്സ് & ഡ്രിങ്ക്സ്, കൽപ്പറ്റ ചുങ്കം ജംഗ്ഷന് സമീപമുള്ള വനിതാ മെസ്സ് എന്നിവർക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ഹെൽത്ത് കാർഡ്, ജലപരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാത്തതിനും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും ഫ്രീസറിൽ പഴകിയ ഭക്ഷണങ്ങൾ സൂക്ഷിച്ചതിനുമാണ് നടപടി.
ക്ലീൻ സിറ്റി മാനേജർ കെ. സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ക്വാഡിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു സി.എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവ് വി.കെ, സുനിൽ കുമാർ എൻ.എം.കെ, സിമി വി, കൃഷ്ണേണ്ടു എ.എസ് എന്നിവർ പങ്കെടുത്തു. പൊതുജനാരോഗ്യം മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.



