ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി വനംവകുപ്പിന്റെ വലയിലായി. കൊളഗപ്പാറ വാരിയത്ത് പറമ്പിൽവീട് ബിജു വി.പി (45), വിനീഷ് വി.പി (40) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതോടെ ഈ കേസിലെ നാല് പ്രതികളും പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി 8-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബീനാച്ചി എസ്റ്റേറ്റ് പരിസരത്ത് വെച്ച് മുള്ളൻപന്നിയെ വേട്ടയാടി ഇറച്ചിയാക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി അവിടെയെത്തി. ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മധു ഒ.ബി, അനീഷ് എ എന്നിവരെ അന്ന് തന്നെ പിടികൂടിയിരുന്നു. എന്നാൽ ബിജുവും വിനീഷും വനത്തിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു.
രണ്ടുമാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ബത്തേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി. തുടർന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ബീനാച്ചി എസ്റ്റേറ്റിലെ സംഭവസ്ഥലത്തും ഇവരുടെ വീടുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. വന്യജീവി വേട്ട തടയുന്നതിനായി എസ്റ്റേറ്റ് മേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.


