ബത്തേരി:കേരളത്തിലെ പറമ്പുകളിൽ ആർക്കും വേണ്ടാതെ പാഴായിപ്പോയിരുന്ന ചക്കയ്ക്ക് ഇപ്പോൾ വിപണിയിൽ പൊന്നുംവില. ഓരോ ദിവസവും നൂറുകണക്കിന് ലോഡ് ചക്കയാണ് കേരളത്തിന്റെ അതിർത്തി കടന്ന്,കർണാടക,തമിഴ്നാട് ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നത്. വിദേശത്ത് ചക്ക ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചതും ഭക്ഷ്യസംസ്കരണ മേഖലയിൽ ചക്കയുടെ ഉപയോഗം കൂടിയതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

ജനുവരി മുതൽ തന്നെ ചക്ക ശേഖരിക്കുന്ന സംഘങ്ങൾ സജീവമാകാറുണ്ട്. മൂപ്പെത്താത്ത ഇടിയൻ ചക്കയ്ക്കാണ് ഉത്തരേന്ത്യൻ വിപണിയിൽ പ്രിയമേറെ. കർഷകരിൽ നിന്ന് കിലോയ്ക്ക് എട്ടു മുതൽ 12 രൂപ വരെ നൽകി ശേഖരിക്കുന്ന ഇടിയൻ ചക്ക മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ എത്തുമ്പോൾ കിലോയ്ക്ക് 60 രൂപ വരെയായി ഉയരുന്നു. ഗൾഫ് രാജ്യങ്ങളിലേയ്ക്കും വൻതോതിൽ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്.
ചക്കയിൽ നിന്ന് ബിസ്കറ്റ്, ഐസ്ക്രീം, ഹൽവ, ജാം തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾ വർധിച്ചതോടെ കൂഴച്ചക്കയ്ക്കും ഇപ്പോൾ ആവശ്യക്കാരുണ്ട്. മുമ്പ് പൾപ്പിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കമ്പനികൾ ഇപ്പോൾ കേരളത്തിലെ പ്രാദേശിക യൂണിറ്റുകളെയാണ് സമീപിക്കുന്നത്.

എന്നാൽ ചക്കയ്ക്ക് വില കൂടിയത് ചിപ്സ് നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 10 കിലോയുള്ള ചക്കയ്ക്ക് 400 രൂപയിലധികം നൽകേണ്ടി വരുന്നത് ഉത്പാദന ചെലവ് വർധിപ്പിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ചക്ക ഉൽപ്പാദനത്തിന്റെ 45 ശതമാനവും കേരളത്തിലാണെങ്കിലും ഇതിന്റെ 30 ശതമാനത്തോളം ഇപ്പോഴും പാഴായിപ്പോകുന്നുണ്ടെന്നാണ് കണക്കുകൾ. എങ്കിലും ആധുനിക സംസ്കരണ രീതികൾ വ്യാപകമാകുന്നതോടെ ചക്ക കർഷകർക്ക് വരും വർഷങ്ങളിൽ കൂടുതൽ ലാഭം കൊയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

