വാഷിംഗ്ടൺ ഡി.സി ലോകം ഉറ്റുനോക്കിയ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (WHCA) ഡിന്നറിനിടെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിവെപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരെ സീക്രട്ട് സർവീസ് അടിയന്തരമായി സ്ഥലത്തുനിന്ന് മാറ്റി.

ശനിയാഴ്ച രാത്രി 8:40-ഓടെയാണ് സംഭവം. ഹോട്ടലിലെ പ്രധാന സുരക്ഷാ പരിശോധനാ കേന്ദ്ര ത്തിന് സമീപത്തുവെച്ചാണ് അക്രമി വെടിയുതിർത്തത്. ഏകദേശം 6 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.വെടിയൊച്ച കേട്ടയുടൻ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വേദിയിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പരിപാടിയിൽ പങ്കെടുത്ത നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും ടേബിളുകൾക്ക് താഴെ ഒളിച്ചാണ് ജീവൻ രക്ഷിച്ചത്. വെടിവെപ്പ് നടത്തിയ അക്രമിയെ പോലീസ് ഉടൻ തന്നെ കീഴടക്കി കസ്റ്റഡിയിലെ ടുത്തു. ഇയാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എഫ്.ബി.ഐ (FBI) കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലാണ് വെടിയുണ്ട തറച്ചത്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസിലെ ബ്രീഫിംഗ് റൂമിൽ നിന്ന് ട്രംപ് മാധ്യമങ്ങളെ കണ്ടു. താൻ സുരക്ഷിതനാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വളരെ വേഗത്തിലും കൃത്യമായും നടപടിയെടുത്തെന്നും അദ്ദേഹം അറിയിച്ചു. പരിപാടി റദ്ദാക്കിയതായും 30 ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഭരണ കാലത്ത് ആദ്യമായാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുക്കുന്നത്. അതീവ സുരക്ഷാ വലയത്തിലുള്ള ഒരു പരിപാടിക്കിടെ ഇത്തരമൊരു ആക്രമണം നടന്നത് അമേരിക്കൻ സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിട്ടുണ്ട്


