കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു വിദ്യാർഥിയും. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നീലേശ്വരം സ്വദേശി ഹരിലാൽ ആണ് മരിച്ചത്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർ മണ്ണിനടിയിൽ പെട്ടുപോയി എന്ന് ദൃക്സാക്ഷികൾ പറയുന്നു.

മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ പുറത്തെടുത്തത്. അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

