ഡാലസ്: തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ലയണൽ മെസ്സി സ്വന്തമാക്കിയ മത്സരത്തിൽ ജോർദാനെതിരേ അർജന്റീനയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് മെസ്സിയും സംഘവും ജയിച്ചുകയറിയത്. ഈ ലോകകപ്പിൽ മെസ്സിയുടെ ഗോൾ നേട്ടം ഇതോടെ ആറായി. ഇതോടെ ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ലയണൽ മെസ്സിയും സംഘവും നോക്കൗട്ടിനൊരുങ്ങുന്നത്. 19-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെൽസോയും 31-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനെസും അർജന്റീനയ്ക്കായി സ്‌കോർ ചെയ്തു. ജോർദാന്റെ ഗോൾ മുസ അൽ തമാരിയുടെ വകയായിരുന്നു.
ജൂലായ് നാലിന് പുലർച്ചെ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെയാണ് അർജന്റീനയുടെ എതിരാളികൾ.മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തിൻമേൽ മൃഗീയമായ ഭൂരിപക്ഷമായിരുന്നു അർജന്റീനയ്ക്ക്. 19-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെൽസോ ടീമിനെ മുന്നിലെത്തിച്ചു. പലപ്പോഴും രാജ്യത്തിനായും ക്ലബ്ബുകൾക്കായും സ്ഥിരമായി മെസ്സി ഫ്രീ കിക്ക് ഗോളുകൾ നേടുന്ന പൊസിഷനിൽ നിന്നായിരുന്നു ലോസെൽസോയും സ്‌കോർ ചെയ്തത്. 28-ാം മിനിറ്റിൽ ബോക്‌സിൽവെച്ച് ജോർദാന്റെ അൽ റഷ്ദാൻ അർജന്റീന താരം സെനെസിയെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. വാർ പരിശോധിച്ച ശേഷമായിരുന്നു തീരുമാനം. രണ്ടാം പകുതിയിൽ പക്ഷേ അർജന്റീനയെ ഞെട്ടിച്ച് ജോർദാൻ ഒരു ഗോൾ തിരിച്ചടിച്ചു. ഇഹ്‌സാൻ ഹദ്ദാദിൻ നൽകിയ ക്രോസ് വലയിലെത്തിച്ച് മുസ അൽ തമാരിയാണ് ജോർദാനായി സ്‌കോർ ചെയ്തത്. പിന്നാലെ 60-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മെസ്സി 80-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ സ്‌കോർ ചെയ്തു.

