കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ, ടോൾ ജീവനക്കാരനെ ബോണറ്റിൽ കയറ്റി കാർ ഓടിച്ച സംഭവത്തിൽ, കാർ കണ്ടെടുത്ത് പൊലീസ്. പ്രതി കണ്ണാടിക്കൽ ഫഹീം മുഹമ്മദിനെതിരെ വധശ്രമത്തിനു കേസെടുത്തു. പരുക്കേറ്റ ടോൾ പ്ലാസ ജീവനക്കാരൻ ജിതേഷിന്റെ പരാതിയിലാണ് കേസ്. ടോൾ നൽകാതെ കടക്കാൻ ശ്രമിക്കുന്നത് തടഞ്ഞ ജീവനക്കാരന് നേരെയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറാണ് പുറത്തുവിട്ടത്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പന്തീരങ്കാവ് എസ്എച്ച്ഒ ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ടോൾ നൽകി ഒരു കാർ മുന്നോട്ടു പോകുന്നതിന് പിന്നാലെ വെള്ള കാർ ടോൾ നൽകാതെ ഓടിച്ചു പോകാൻ ശ്രമിക്കുകയായിരുന്നു. ഇതു തടഞ്ഞ ജീവനക്കാരന് നേരെയാണ് കാർ ഓടിച്ചത്. വാഹനം തടഞ്ഞ് ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മീറ്ററുകളോളം ഇയാളെ ബോണറ്റിൽ കയറ്റി വാഹനം ഓടിച്ചുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പിന്നീട് കാർ യാത്രികരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. തുടർന്ന് ടോൾപ്ലാസ അധികൃതർ പന്തീരാങ്കാവ് പൊലീസിന് ദൃശ്യങ്ങൾ അടക്കം പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കാർ യാത്രികരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാറിന് കേടുപാടുകൾ വരുത്തിയെന്നും കാറിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നുമാണ് ഈ പരാതിയിൽ പറയുന്നത്. ഇതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

