ബത്തേരി: നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ കല്ലൂർ സ്വദേശി ‘ഉപ്പുമാവ് ബാലൻ’ എന്ന കാഞ്ഞിരക്കാട്ട് വീട്ടിൽ സി.ബാലൻ (59) എക്സൈസിന്റെ പിടിയിലായി. 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, അനധികൃത മദ്യവിൽപ്പനയിലൂടെ ലഭിച്ച 4200 രൂപയുമായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ.യുടെ നേതൃത്വത്തിൽ കല്ലൂർ 67 ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്നടക്കം ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. കല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ അനധികൃത മദ്യവിൽപ്പനക്കാർക്ക് വിൽപ്പനയ്ക്കായി മദ്യം എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ വി പ്രിവന്റീവ് ഓഫീസർ , ബിനുമോൻ എ എം , സിവിൽ എക്സൈസ് ഓഫീസർമാരായ, നിക്കോളാസ് ജോസ് മുഹമ്മദ് നിഷാദ് കെ യു മനു കൃഷ്ണൻ ആദിത്യ മേനോൻ സി.ഇ ഒ ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ സുൽത്താൻ ബത്തേരി JFCM കോടതി റിമാൻഡ് ചെയ്തു.
