കൽപ്പറ്റ : കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുഖത്തടിച്ച സംഭവത്തിൽ കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസിനെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വൈത്തിരി പ്രൊബേഷൻ എസ്.ഐ ബേസിൽ പോളിന്റെ പരാതിയിലാണ് കൽപ്പറ്റ പോലീസ് നടപടിയെടുത്തത്.
കൽപ്പറ്റ പോസ്റ്റ് ഓഫീസ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് അക്രമത്തിൽ കലാശിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടയിൽ ഗൗതം ഗോകുൽദാസ് എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരനെ മർദിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മർദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഗൗതമിനെതിരെ കേസെടുത്തത്. സംഭവത്തിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. രാഷ്ട്രീയ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് മാറുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
