കഴക്കൂട്ടം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് വലിയതുറ പൊലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് സംഘം പിടികൂടിയ ഒരു യുവാവിൽ നിന്നാണ് രേഖയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വലിയതുറ പൊലീസും ചേർന്ന് രേഖയുടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ വീട്ടിൽ നിന്ന് 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി വലിയതുറ പൊലീസ് അറിയിച്ചു. ചെറിയ പാക്കറ്റുകളിലായി തിരിച്ച് വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിൽ മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. കഴക്കൂട്ടത്ത് പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് രേഖയുടെ പേര് പുറത്തുവന്നത്. ഇയാൾ രേഖയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് മൊഴി നൽകി. ഇതോടെയാണ് വെട്ടുകാട്ടിലെ വീട്ടിലേക്ക് പൊലീസ് എത്തിയത്.എംഡിഎംഎ കടത്ത്, സംഭരണം, വിൽപ്പന എന്നീ വകുപ്പുകൾ പ്രകാരം രേഖയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു..
