സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഇന്ന് രാവിലെ കേരളത്തിൽ സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപയും, പവന് 1,360 രൂപ താഴ്ന്ന് 1,05,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ വിലയിൽ വർധനവുണ്ടായെങ്കിലും വൈകിട്ടോടെ വിപണി തിരുത്തൽ നേരിട്ടിരുന്നു.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നലെ വൈകിട്ട് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ തളർച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര സ്വർണവില ഔൺസിന് 20 ഡോളർ താഴ്ന്ന് 4,027 ഡോളറിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വില രണ്ട് മാസത്തെ ഉയർന്ന നിരക്കായ 4,100 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു.
എന്നാൽ പിന്നീട് വിപണിയിൽ വൻ തിരിച്ചടിയുണ്ടായി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് ക്രൂഡോയിൽ വില 100 ഡോളർ കടന്നതും, അമേരിക്ക വൈകാതെ അടിസ്ഥാന പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും സ്വർണത്തിന് തിരിച്ചടിയായി.
കൂടാതെ, യു.എസ് ഡോളറും ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതോടെ നിക്ഷേപകരും ഉപഭോക്താക്കളും സ്വർണത്തിൽ നിന്നുള്ള താൽപ്പര്യം കുറച്ചതും വിലയിടിവിന് ആക്കംകൂട്ടി. സ്വർണവിലയിലെ ഈ അപ്രതീക്ഷിത ഇടിവ് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
