മലപ്പുറം: കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യബസ് സഞ്ചരിച്ചത് 100 കിലോമീറ്റർ വേഗത്തിലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എൻഎച്ച്എഐ, മോട്ടോർവാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ബസിന്റെ വേഗം സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.
ആറുവരിപ്പാതയിലെ നിരീക്ഷണക്യാമറകളുടെ കുറ്റിപ്പുറത്തുള്ള കൺട്രോൾ റൂമിൽ നിന്നാണ് അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ആറുവരിപ്പാതയിലെ സർവീസ് റോഡുകളുടെ പ്രവേശനഭാഗങ്ങളിലും പുറത്തേക്ക് പോകുന്ന ഭാഗങ്ങളിലും വലിയ വാഹനങ്ങൾക്ക് അനുവദിച്ച വേഗം 50 കിലോമീറ്ററാണ്. അപകടം സർവീസ് റോഡിന്റെ സമീപം എത്തുന്നതിന് മുൻപ് ബസിന്റെ വേഗം 100 കിലോമീറ്റർ ആയിരുന്നുവെന്നാണ് കണ്ടെത്തൽ.
