ഓണക്കാലത്ത് കൊള്ളലാഭം കൊയ്യാൻ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് നാലിരട്ടികൂട്ടി സ്വകാര്യ- അന്തർസംസ്ഥാന ബസ്സുകൾ. കേരളത്തിൽനിന്ന് കൂടുതൽ സ്വകാര്യ ആഡംബര ബസ് സർവീസ് നടത്തുന്ന ബംഗളൂരുവിലേക്ക് ടിക്കറ്റ് നിരക്ക് ഓണക്കാലമായതോടെ 4500 മുതൽ 6000 രൂപവരെയാക്കി. 8000 രൂപയ്ക്ക് വിൽക്കാൻ കരിഞ്ചന്തക്കാരുമുണ്ട്. സാധാരണ നിരക്ക് 1000 രൂപ മുതൽ 1800 വരെയാണ്.
പല ബസുകളിലും വിമാന ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ്. കെഎസ്ആർടിസി ബസിൽ 900 മുതൽ 1600 രൂപവരെ യാണ് ബംഗളൂരുവിലേക്കുള്ള പരമാവധി നിരക്ക്. ആവശ്യത്തിന് ബസില്ലാത്തതിനാൽ ഇത്തവണ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുന്നില്ല. മലയാളികൾ കൂടുതലുള്ള മൈസൂരു, ചെന്നൈ റൂട്ടിലും സമാന സ്ഥിതിയാണ്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസുകളിലെ നിരക്ക് സാധാരണ 1200 രൂപ മുതൽ 2000 രൂപ വരെയായിരുന്നെങ്കിൽ ഓണക്കാലത്ത് 2500 മുതൽ 3500 വരെയാണ്.
മൈസൂരു-തിരുവനന്തപുരം നിരക്ക് 1500 രൂപയിൽ താഴെയായിരുന്നത് 2800 മുതൽ 3600 രൂപ വരെ വർധിപ്പിച്ചു.യാത്രാനിരക്ക് വർധനയും വാഹന ദൗർലഭ്യവും കാരണം ഓണക്കാല ടൂറിസത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികൾക്കും എത്താനാകാത്ത അവസ്ഥയാണ്.
