ബത്തേരി: സുൽത്താൻബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് പോകേണ്ട കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ വൻ തിരക്ക്. അമിത തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സർവീസ് നടത്താൻ ജീവനക്കാർ ആദ്യം വിസമ്മതിച്ചു.
ഇന്ന് രാവിലെ 10.30ഓടെ ബത്തേരി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസിൽ ഉൾക്കൊള്ളാവുന്നതിലധികം യാത്രക്കാരാണ് കയറാൻ എത്തിയത്. സ്ത്രീകളടക്കം ഇരുനൂറിലധികം യാത്രക്കാർ ബസിൽ കയറാൻ ശ്രമിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമായി.
അമിത തിരക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന നിലപാടിലായിരുന്നു ജീവനക്കാർ. തുടർന്ന് അധികൃതർ സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. വഴിയിൽ നിന്ന് അധിക യാത്രക്കാരെ കയറ്റില്ലെന്ന വ്യവസ്ഥയിൽ ഒടുവിൽ ബസ് സർവീസ് പുനരാരംഭിച്ചു.
