കൊച്ചി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് അന്തർസംസ്ഥാന തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പേരിൽ യുഎപിഎ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന സനൂഫ് നാട്ടിലെത്തിയ ഉടൻ തൊടുപുഴ മുട്ടം പോലീസാണ് കസ്റ്റഡിയിലെടുത്തത്.
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇടപ്പള്ളി സ്വദേശിയുടെ മകൾ പങ്കുവെച്ച പോസ്റ്റിന് താഴെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ രീതിയിൽ അധിക്ഷേപ കമന്റ് രേഖപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ ആദ്യ കേസ് എടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴുമണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മെസേജിങ് ആപ്പായ സിഗ്നൽ വഴി പ്രവർത്തിച്ച ഒരു രഹസ്യ ഗ്രൂപ്പിൽ സനൂഫ് സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ട ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ച് പ്രത്യേക സംഘടനയും ഭരണഘടനയും രൂപീകരിച്ചിരുന്നതായും രാജ്യവിരുദ്ധ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിലാണ് സനൂഫ് ഉൾപ്പെടെ ആറുപേരെ പ്രതികളാക്കി രണ്ടാമത്തെ യുഎപിഎ കേസ് ചുമത്തിയത്. മറ്റുള്ളവർ ഉത്തരേന്ത്യക്കാരായതിനാലും അന്തർസംസ്ഥാന ബന്ധമുള്ളതിനാലും കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയേക്കും. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.
