എ ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഹാക്കിങ് തടയുന്നതിനുള്ള സംവിധാനത്തിന്‍റെ ലൈസന്‍സ് കെല്‍ട്രോണ്‍ പുതുക്കാത്തതാണ് കാരണം. സര്‍ക്കാര്‍ 50 കോടിയുടെ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന റോഡിലെ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചയായി പിഴ ഈടാക്കുന്നില്ല. നിയമലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് അയ്ക്കുന്ന നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചു.

 

എ ഐ ക്യാമറ സ്ഥാപിച്ചതിന്‍റേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്‍റേയും ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് കെല്‍ട്രോണിനാണ്. എന്നാല്‍ ഒരു വര്‍ഷമായി 50 കോടിയോളം രൂപ കുടിശ്ശിക വരുത്തി. ഈ തുക ലഭിക്കാതെ വന്നതോടെയാണ് കെല്‍ടോണ്‍ പ്രതിസന്ധിയിലായത്. എ ഐ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വളരെ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നത്. ഹാക്കിംഗ് അടക്കമുള്ള ഭീഷണികള്‍ തടയാന്‍ കൃത്യമായ സംവിധാനമുണ്ട്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ ഇത്തരം സംവിധാനങ്ങളുടെ ലൈസന്‍സ് കെല്‍ടോണ്‍ പുതുക്കിയില്ല.

 

ഇതോടെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കണ്ട് വിലയിരുത്തി നിയമലംഘകര്‍ക്ക് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കഴിയാതായി. സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ പിഴ ഈടാക്കുന്ന നടപടികള്‍ വീണ്ടും ആരംഭിക്കും. അതേസമയം നിരത്തിലെ എ ഐ ക്യാമറകള്‍ നിയലംഘനങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്നത് തുടരുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!