ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) രാജ്യവ്യാപകമായി ‘സേവാ സങ്കൽപ് അഭിയാൻ’ (സേവന പക്ഷാചരണം) എന്ന പേരിൽ 15 ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളിൽ 25 വർഷം പൂർത്തിയാക്കിയിരുന്നു.
വ്യക്തികേന്ദ്രീകൃതമായ ആഘോഷങ്ങൾക്ക് പകരം ജനസേവനത്തിനാണ് ഈ ദിനങ്ങളിൽ പ്രാധാന്യം നൽകുന്നതെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ രാജ്യമെമ്പാടും രക്തദാന ക്യാമ്പുകൾ, സൗജന്യ വൈദ്യപരിശോധനാ ക്യാമ്പുകൾ, ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി വലിയ തോതിലുള്ള വൃക്ഷത്തൈ നടീലും ശുചിത്വ യജ്ഞങ്ങൾ, ടി.ബി രോഗികളെ ദത്തെടുക്കുന്ന ‘നിക്ഷയ് മിത്ര’ പദ്ധതിക്ക് പിന്തുണ നൽകൽ, പി.എം വിശ്വകർമ, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കാനുള്ള പ്രത്യേക ഡ്രൈവുകൾ എന്നിവ സംഘടിപ്പിക്കും.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർ വീടുകളിൽ ദീപം തെളിയിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ ‘ആശിർവാദ് കാ ദിയ’ (അനുഗ്രഹത്തിന്റെ ദീപം) തെളിയിച്ച് പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. നരേന്ദ്ര മോദിയുടെ ഭരണകാലം ഇന്ത്യയ്ക്ക് വലിയ ആഗോള പ്രശസ്തിയും സാമ്പത്തിക കുതിച്ചുചാട്ടവും നൽകിയെന്നാണ് അനുഭാവികൾ ചൂണ്ടിക്കാണിക്കുന്നത്.
