കല്പറ്റ: വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ മുതിർന്ന യു. ഡി.എഫ്. നേതാക്കന്മാരുമായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈനായി നടന്ന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്ക് വച്ചു. വയനാട് ടൂറിസം സജീവമാവേണ്ടത് ദുരന്തത്തെ മറികടക്കാൻ കൂടി ആവശ്യമാണ്. സർക്കാർ ആ പ്രചാരണത്തിന് നേതൃത്വം കൊടുക്കണം. ദുരിതാശ്വാസ പ്രവർത്തനവും പുനരധിവാസ പ്രവർത്തനവും രാഹുൽ വിലയിരുത്തി. വകുപ്പുകളുടെ ഏകോപനം കൂടുതൽ ശക്തമാക്കി വയനാടിന്റെ തിരിച്ചു വരവ് വേഗത്തിലാക്കണം എന്ന് അദ്ദേഹം പറഞ്ഞു. ദുരിത ബാധിതർക്ക് താത്കാലിക സംവിധാനമായി വാടക നൽകുന്നത്, ജീവനോപാധി നഷ്ടപ്പെട്ടവർക്കും കൃഷി നാശം സംഭവിച്ചവർക്കുമുള്ള പ്രത്യേക പാക്കേജ് കാലതാമസമില്ലാതെ നടപ്പാക്കുന്നത് തുടങ്ങിയവയിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കെ. സി. വേണുഗോപാൽ എം. പി., എം. എൽ. എ. മാരായ എ. പി. അനിൽ കുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, പി. കെ. ബഷീർ, വയനാട് ഡി. സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, കോഴിക്കോട് ഡി. സി. സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, മലപ്പുറം ഡി. സി. സി. പ്രസിഡന്റ് വി. എസ്. ജോയ്, കെ. പി. സി. സി. ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൌക്കത്ത്, ആലിപ്പറ്റ ജമീല, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, കല്പറ്റ മുനിസിപ്പൽ ചെയർമാൻ ടി. ജെ. ഐസക്ക്, കെ. കെ. പൗലോസ്, കെ. കെ. വിശ്വനാഥൻ മാസ്റ്റർ, കെ. കെ. അഹമദ് ഹാജി, സി. പി. ചെറിയ മുഹമ്മദ്, ടി. മുഹമ്മദ്, എം. സി. സെബാസ്റ്റ്യൻ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.