ബത്തേരി :സംസ്ഥാനത്തും അയൽസംസ്ഥാനമായ കർണാടകയിലും ഇഞ്ചി കൃഷിയിറക്കിയ മലയാളി കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഇഞ്ചിയുടെ വില കുത്തനെ ഇടിഞ്ഞതാണ് കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുന്നത് മുൻ വർഷങ്ങളിൽ ലഭിച്ച ഉയർന്ന വില കണ്ട് ഇത്തവണ കൂടുതൽ കർഷകർ കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും വിളവെടുപ്പ് സമയത്തെ വിലത്തകർച്ച ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

നേരത്തെ 60 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 5,000 രൂപയിലധികം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 1,800 രൂപയിലേക്കാണ് വില താഴ്ന്നിരിക്കുന്നത്. ഒരു ഏക്കറിൽ കൃഷി ചെയ്യാൻ നാല് ലക്ഷം രൂപയിലധികം ചിലവ് വരുമ്പോൾ, നിലവിലെ സാഹചര്യം അനുസരിച്ച് മുതൽ മുടക്കിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ കർഷകർക്ക് കഴിയുന്നില്ല.
60 കിലോയ്ക്ക് കുറഞ്ഞത് 3,000 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ. വിലയിടിവിന് പുറമെ വിപണിയിലെ ഇടനിലക്കാരുടെ ചൂഷണവും കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്. കർഷകരിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഇഞ്ചി പൊതുവിപണിയിൽ 50 രൂപയ്ക്ക് മുകളിലാണ് വിൽക്കപ്പെടുന്നത്. കർണാടകയിലെ എച്ച്.ഡി കോട്ട, ഗുണ്ടൽപേട്ട്, ഇക്കാബിയ തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ കൃഷിയിറക്കിയ കർഷകർ ഇപ്പോൾ കടക്കെണിയിലായിരിക്കുകയാണ്. ഈ പ്രതിസന്ധിയിൽ സർക്കാർ ഇടപെട്ട് അടിയന്തര പരിഹാരംകാണണമെന്നാണ് കർഷകരുടെ ആവശ്യം.


