കോഴിക്കോട്:മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അദ്നാന്റേത് ആത്മഹത്യയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്വാസംമുട്ടിയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു അദ്നാന്റെ മൃതദേഹം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരിൽ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. കള്ളൻ കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെലവൂർ സ്വദേശിനി 16 കാരിയായ നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദിനാനാണ് ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു.
പെൺകുട്ടിയുടെ മൃതദേഹം കണ്ട ഉടനെ അദിനാനെ മുകളിലെ നിലയിലെ മുറിയിൽ പൂട്ടിയിട്ടാണ് പതിനാറുകാരിയുമായി വീട്ടുകാർ ആശുപത്രിയിൽ പോയത്. മടങ്ങിയെത്തി മുറി തുറന്നപ്പോൾ യുവാവിന്റെ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുവായ അദിനാൻ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം. യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി കണ്ടുപിടിച്ചതിന് പിന്നാലെ അദിനാനെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.


