മുംബൈ: യുപിഐ വഴി വലിയ തുകകൾ കൈമാറുമ്പോൾ പണം ഉടൻ ലഭിക്കാത്ത സാഹചര്യം വന്നേക്കാം (UPI Transaction Time Limit). 10,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾക്ക് (P2P) ഒരു മണിക്കൂർ സമയപരിധി നിശ്ചയിക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു ‘സുരക്ഷാ കവചം’ ആർബിഐ ഒരുക്കുന്നത്.
എന്താണ് ‘ഗോൾഡൻ ഹവർ’?
നിങ്ങൾ ഒരാൾക്ക് 10,000 രൂപയ്ക്ക് മുകളിൽ അയച്ചാൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഉടൻ കുറയുമെങ്കിലും ലഭിക്കേണ്ട ആൾക്ക് അത് ഒരു മണിക്കൂർ കഴിഞ്ഞേ ലഭ്യമാകൂ. ഈ ഒരു മണിക്കൂർ സമയത്തെയാണ് ‘ഗോൾഡൻ ഹവർ’ എന്ന് വിളിക്കുന്നത്.പണം അയച്ചതിൽ എന്തെങ്കിലും തെറ്റുപറ്റിയെന്നോ തട്ടിപ്പിന് ഇരയായെന്നോ ഈ ഒരു മണിക്കൂറിനുള്ളിൽ തോന്നിയാൽ അയച്ചയാൾക്ക് ആ ഇടപാട് റദ്ദാക്കാൻ (Cancel) സാധിക്കും.
ആരെയൊക്കെ ബാധിക്കും?
വ്യക്തിഗത ഇടപാടുകൾ (P2P): സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നേരിട്ട് പണം അയക്കുമ്പോൾ മാത്രമാണ് ഈ നിയന്ത്രണം ബാധകമാവുക. വ്യാപാര ഇടപാടുകൾക്ക് ഇളവ്: കടകളിലും മറ്റും ക്യുആർ കോഡ് (QR Code) ഉപയോഗിച്ച് നടത്തുന്ന വ്യാപാര ഇടപാടുകളെ (P2M) ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ദൈനംദിന പർച്ചേസുകൾക്ക് തടസ്സമുണ്ടാകില്ല.
എന്തുകൊണ്ട് ഈ മാറ്റം?
രാജ്യത്ത് ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആർബിഐ ഇങ്ങനെയൊരു ചർച്ചാ രേഖ (Discussion Paper) പുറത്തിറക്കിയത്. നിമിഷങ്ങൾക്കുള്ളിൽ പണം കൈമാറ്റം ചെയ്യപ്പെടുമ്പോൾ, തട്ടിപ്പ് തിരിച്ചറിഞ്ഞാലും പണം തിരിച്ചുപിടിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. പുതിയ മാറ്റം വരുന്നതോടെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നതിന് മുൻപ് തന്നെ അത് തടയാൻ ഉപയോക്താവിന് കഴിയും.
ശ്രദ്ധിക്കുക: ഈ നിർദ്ദേശം നിലവിൽ ചർച്ചാ ഘട്ടത്തിലാണ്. പൊതുജനങ്ങളുടെയും ബാങ്കുകളുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ ഇത് ഔദ്യോഗികമായി നടപ്പിലാക്കുകയുള്ളൂ.


