കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഒമാൻ എയറിൻ്റെ മസ്‌കത്ത് കരിപ്പൂർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി വെള്ളി ഉച്ചയോടെ കരിപ്പൂരിലെത്തി. വിമാനത്താവള ടെർമിനലിൽ എത്തിയ യാത്രക്കാരനെ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും സന്ദേശങ്ങൾ കൈമാറിയതായി സൂചന ലഭിച്ചു.
പുറത്തുകാത്തുനിന്ന സംഘം പൊലീസ് എയ്ഡ് പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഇയാളുടെ കൈവശം രണ്ട് ഫോണുകളുണ്ടായിരുന്നതിൽ ഒന്ന് ഡിആർഐ സംഘമെത്തിയതോടെ പുറത്തെറിഞ്ഞു. ഈ ഫോൺ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു.
എറണാകുളം സ്വദേശിയായ യുവതി എംഡിഎംഎ കടത്തിയ സംഭവത്തിലും കരിപ്പൂർ സ്വദേശിയുടെ വീട്ടിൽനിന്ന് എംഡിഎംഎ സൂക്ഷിച്ച സംഭവത്തിലും പൊലീസിന്റെ സഹായം സംശയിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിൽ എംഡിഎംഎ പിടികൂടിയത്.


