കൊല്ലം: കനത്ത ചൂട് കാരണം കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമാകില്ല. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് നടപടി.
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പുറം ജോലികളിൽ ഏർപ്പെടുന്നവർ കർശന നിർദേംശം പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാഴാഴ്ച.
സംസ്ഥാനത്ത് ബുധനാഴ്‌ച സൂര്യാഘാതമേറ്റ് കിണർ പണി ചെയ്‌തുകൊണ്ടിരുന്നയാൾ മരിച്ചിരുന്നു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് നാദാപുരത്ത് അങ്കണവാടി ജീവനക്കാരിക്ക് ജോലിക്കിടെ വലതുകൈക്ക് പൊള്ളലേറ്റു. മലപ്പുറം വണ്ടൂരിൽ നാലുവയസ്സുകാരി ഇസ ജോണിന് കളിച്ചുകൊണ്ടിരിക്കെ സൂര്യാഘാതമേറ്റു. കോട്ടയം പാലായിൽ ഇതരസംസ്ഥാന തൊഴിലാളിക്കും ജോലിക്കിടെ സൂര്യാഘാതമേറ്റു.




