നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകം സജി കസ്റ്റഡിയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിനു സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിലാണ് പ്രതി ഒളിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നാടു വിട്ടു പോകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഡ്രോണും പൊലീസ് നായയെയും ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി വരികയായിരുന്നു.

 

തിരച്ചിലിന് പൊലീസിനെ സഹായിക്കാന്‍ നാട്ടുകാരും കൂടി. ഇതിനിടെ മറുഭാഗത്തുകൂടി തോട്ടുവാക്കരയെന്ന ഭാഗത്തേക്ക് ഇയാള്‍ ഇറങ്ങിവന്നു. ഇതു നാട്ടുകാര്‍ കണ്ടു. തനിക്ക് തെറ്റുപറ്റിയെന്നും കീഴങ്ങുമെന്നും സജി നാട്ടുകാരോട് പറഞ്ഞു. അതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തി സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയശേഷം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

രണ്ടുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ പിടികൂടുമ്പോള്‍ പ്രതി അവശനായിരുന്നു. മേരിക്കുട്ടിയെയും റെജിയേയും കൊലപ്പെടുത്തിയതാണെന്ന് പിടിയിലായപ്പോള്‍ തന്നെ സജി പൊലീസിനോട് സമ്മതിച്ചിരുന്നു. 2018 ല്‍ പിതാവ് മാത്യുവിനെ കാണാതായതില്‍ സജിക്ക് പങ്കുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. സജിയുടെ കൈക്കുള്ള പൊട്ടലും ശരീരത്തിലെ പരിക്കുകളും സംബന്ധിച്ച് സഹോദരി സിനി സംശയം പ്രകടിപ്പിച്ചിരുന്നു. കൊലപാതകം നടത്തിയപ്പോള്‍ സംഭവിച്ചതാകാം ഈ പരിക്കുകളെന്നാണ് പൊലീസ് നിഗമനം.

 

കൊലപാതകത്തിനുള്ള കാരണം, എങ്ങനെയാണ് കൃത്യം നടത്തിയത്, മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയില്‍ നിന്നും ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മേരിക്കുട്ടി – മാത്യു ദമ്പതികള്‍ക്ക് സജിയേയും മരിച്ച റെജിയേയും കൂടാതെ, രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. വിവാഹിതയായ സിനിയും, ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. അമ്മയേയും സഹോദരനേയും കാണാതായതില്‍ സഹോദരി സിനി നല്‍കിയ പരാതിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയത്.

 

അവന്‍ എന്തിനാണ് ഇതു ചെയ്തതെന്ന് അറിയണമെന്ന് സജിയുടെ സഹോദരി സിനി ആവശ്യപ്പെട്ടു. അച്ഛനെയും ഇവന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് അറിയണം. ഇവന്റെ പുറത്ത് 16 സ്റ്റിച്ചുണ്ടെന്നും കൈക്ക് പൊട്ടലുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ബാത്‌റൂമില്‍ വീണതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ബാത്‌റൂമില്‍ വീഴാന്‍ ഒരു സാധ്യതയുമില്ല. അതാണ് സജിയില്‍ സംശയം തോന്നിയത്.റെജിയുമായി മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും സിനി പറയുന്നു. സജി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധു പറഞ്ഞു. പിതാവിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ സജി നിസ്സംഗത കാണിച്ചതോടെയാണ് അന്വേഷണം വഴിമുട്ടിപ്പോയതെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *