കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനും അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കുന്നതിനുമായി ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. മെയ് നാല്, അഞ്ച് തീയതികളിൽ പടക്ക വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. സ്ഫോടകവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പൊതുജന സുരക്ഷക്കുമായാണ് ഉത്തരവ്.
എല്ലാവിധ വെടിമരുന്ന് സാമഗ്രികളുടേയും, ചൈനീസ് ക്രാക്കറുകളുടേയും, സ്ഫോടക വസ്തുക്കളുടേയും ഉപയോഗവും വില്പനയും നിയമാനുസരണം നിരോധിച്ചു. ഈ കാലയളവിൽ പടക്കങ്ങൾ വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചു. പടക്കങ്ങളുടെയോ മറ്റ് സ്ഫോടകവസ്ത്തുക്കളുടെയോ അനധികൃത സംഭരണമോ വില്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് അറിയിച്ചു.


