ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മസിനഗുഡിയിൽ ക്ഷേത്ര പൂജാരി രാജപ്പൻ (40), കോത്തഗിരിയിൽ ഉന്നതിയിലെ രഘു (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ക്ഷേത്രത്തിൽപോയി മടങ്ങുമ്പോഴാണ് ആനയുടെ ആക്രമണം. മസിനഗുഡി സ്വദേശി രാജപ്പൻ (40) പ്രദേശത്തെ സിദ്ധ ബാബാജി ക്ഷേത്ര പൂജാരിയാണ്.
തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ ക്ഷേത്രത്തിൽ പോയി പൂജകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കൽക്കോരി വഴിയിൽ കാട്ടിൽ മറഞ്ഞിരുന്ന ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഊട്ടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോത്തഗിരിക്ക് സമീപം താളമൊക്കെ പഞ്ചായത്തിലെ ഉന്നതിയിലെ രഘുവിനെ (28) ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ രാത്രിയാണ് ആന കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പും പൊലീസും രഘുവിന്റെ മൃതദേഹം കോത്തഗിരി ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

