തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ എത്താൻ സാധ്യത. ജൂൺ ഒന്നാണ് സാധാരണ കാലവർഷം എത്തുന്നത്. നിലവിൽ അതിനും ദിവസങ്ങൾക്കുമുൻപ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ്. 14 മുതൽ കേരളത്തിൽ കനത്തമഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശിയേക്കും. അതിനുശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത. പിന്നീട് മേയ് അവസാനം കാലവർഷത്തോടെ മഴ സജീവമാകും.14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 16- ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി.
അതേസമയം കാലവർഷം ഈയാഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളിൽ എത്താനുള്ള അനുകൂല സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 20-നാണ് ഇവിടെ എത്താറ്. ഇത്തവണ 15-ാം തീയതിയോടെ എത്തിയേക്കാം. അന്തമാനിലെത്തിയാൽ സാധാരണ പത്ത് ദിവസമാണ് കേരളത്തിൽ കാലവർഷം തുടങ്ങാൻ എടുക്കാറ്. മറ്റ് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ മേയ് അവസാനയാഴ്ച കേരളത്തിൽ മഴ തുടങ്ങിയേക്കും. ഇത് സംബന്ധിച്ച് വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.

