ഭായിമാര്‍ കൂട്ടത്തോടെ നാട്ടില്‍ പോയി, തിരിച്ചുവരാൻ മടിക്കുന്നു.വോട്ടുചെയ്യാൻ പോയ ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും തിരികെ പണിക്ക് എത്തിയിട്ടില്ല.വിമാന ടിക്കറ്റും കൂലിവർധനയും ഉള്‍പ്പെടെ തൊഴിലുടമകള്‍ വാഗ്ദാനം ചെയ്തിട്ടും ഇവർ വിമുഖത കാട്ടുകയാണ്. കെട്ടിട നിർമാണം, പ്ളൈവുഡ്, ഹോട്ടല്‍, പഴം, പച്ചക്കറി, മീൻ, ഇറച്ചി വ്യാപാര ശാലകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍, അസാം സ്വദേശികള്‍ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോയെന്നാണ് യൂണിയനുകളുടെ കണക്ക്. കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ബംഗാള്‍ സ്വദേശികളില്‍ പലരും ഭരണമാറ്റത്തെ തുടർന്ന് അക്രമം വ്യാപകമായതോടെ കുടുംബത്തിന്റെ സുരക്ഷ ഓർത്ത് തിരികെപ്പോയി.
എസ്‌ഐആറിന്റെ ഭാഗമായി, വോട്ടു ചെയ്തില്ലെങ്കില്‍ പട്ടികയില്‍ നിന്ന് ഒഴിവാകുമെന്ന പ്രചാരണം ഇവർക്കിടയിലുണ്ടായിരുന്നു. തൊഴിലും ഉയർന്ന കൂലിയും ഉറപ്പാക്കാമെന്ന വാഗ്ദാനവും രാഷ്്ട്രീയ പാർട്ടികള്‍ നല്‍കിയിരുന്നു. നാടുവിട്ടു നിന്നാല്‍ സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന ആശങ്കയും ഇവർക്കിടയിലുണ്ട്. വർഷങ്ങളായി കേരളത്തില്‍ തൊഴില്‍ ചെയ്ത് സാമ്പത്തികനില മെച്ചപ്പെട്ട നിരവധിപ്പേരുണ്ട്. ഇവരും തിരികെ വരാൻ താത്പര്യപ്പെടുന്നില്ല.
നിർമാണ പ്രവർത്തനങ്ങള്‍ പ്രതിസന്ധിയില്‍
പറഞ്ഞ സമയത്ത് വീടുകളും കെട്ടിടങ്ങളും പൂർത്തിയാക്കാനാകാത്തത് വൻകിട, ചെറുകിട നിർമാണ മേഖലകളെ ബാധിക്കുന്നു. വീടു നിർമാണങ്ങള്‍ വഴിമുട്ടിയത് കരാറുകാരും വീട്ടുകാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഹോട്ടലുകളില്‍ തൊഴിലാളികളെ കിട്ടാനില്ല. കൊല്ലം ജില്ലയില്‍ സമയത്തിനു കെട്ടിടനിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ പോലും കഴിയാതെ കന്പനികള്‍ വിഷമിക്കുകയാണ്. 100നോട് അടുപ്പിച്ച് തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനികളില്‍ ഇപ്പോള്‍ പത്ത് മുതല്‍ 15 വരെ തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്.
ഭൂരിഭാഗം മെഷിനറികളും പ്രവർത്തിപ്പിക്കുന്നില്ലെന്നും കരാറുകാർ പറയുന്നു. കൂടാതെ ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉടമകള്‍ മാത്രമാണ് ഉള്ളത്. ഇതു കച്ചവടങ്ങളെയും സാരമായി ബാധിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂർത്തിയാകാതെ തൊഴിലാളികള്‍ തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.

