ന്യുഡൽഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. അതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.
യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലാതെ എല്ലാവരെയും വിമാനത്തിൽ നിന്നും പുറത്തിറക്കിയതായും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI2802 എന്ന എ320 (A320) വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എന്നാൽ എൻജിനിൽ യഥാർത്ഥത്തിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടസമയത്ത് 160-ലധികം ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.

