സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി. എമിഗ്രേഷൻ നടപടി കൂടി പൂർത്തിയയാൽ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഹായസമിതി അറിയിച്ചു. റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയായിരുന്നു.
ജയിൽ മോചനത്തിന് ശേഷമായിരിക്കും എമർജൻസി സർട്ടിഫിക്കറ്റിൽ എക്സിറ്റ് വിസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യൻ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി അറിയിച്ചിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് അവസാനിച്ചത്.
സ്വകാര്യ അവകാശ കേസിൽ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യൺ റിയാൽ അഥവാ 34 കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നൽകാനുള്ള പണം മലയാളികൾ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.

