സൗത്ത് ഡല്‍ഹിയിലെ ഹൗസ് റാണി പ്രദേശത്തെ ഫ്ലൂറിഷ് സ്റ്റേയിലാണ് തീപിടിത്തമുണ്ടായത്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണെന്നാണ് അറിയുന്നത്. താഴത്തെ നിലയില്‍ ആരംഭിച്ച തീ ഞൊടിയിടയില്‍ അഞ്ച് നില കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.
തീയില്‍ നിന്ന് രക്ഷപ്പെടാൻ സ്ത്രീകള്‍ മുകളിലത്തെ നിലകളില്‍ നിന്ന് ചാടുന്നത് സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോകളില്‍ കാണാം. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ നിരാശരായ രണ്ട് സ്ത്രീകള്‍, തീജ്വാലകള്‍ക്കിടയിലൂടെ ജീവനോടെ ഹോട്ടലിന് മുന്നിലുള്ള റോഡിലേക്ക് ചാടിയതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിനിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ നാട്ടുകാർ വിരിച്ച മെത്തകളിലേക്കാണ് ചിലർ ചാടിയത്. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
“കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല. മുകളിലത്തെ നിലയിലുള്ള ചിലർ കെട്ടിടത്തില്‍ നിന്ന് നാട്ടുകാർ റോഡില്‍ വച്ച മെത്തകളില്‍ ചാടിയതായി സൗത്ത് ഡിസ്ട്രിക്റ്റിലെ ഡിഡിഎംഎയിലെ എസ്ഡിഎം ജിതേന്ദ്ര കുമാർ പറഞ്ഞു. ഇടുങ്ങിയ വഴികളുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവർത്തനത്തിന് തടസം നേരിട്ടതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ അണയ്ക്കുന്നതിനായി മണിക്കൂറുകളോളം പരിശ്രമിക്കേണ്ടിവന്നു
അതേസമയം ഹൗസ് റാണിയിലെ ഇടുങ്ങിയ പാതകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ ബേസ്മെന്റില്‍ ഒരു റെസ്റ്റോറന്റ് ഉണ്ടായിരുന്നു. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, ഏകദേശം 25 മുറികളുള്ള ഹോട്ടലില്‍ 40 ഓളം അതിഥികള്‍ക്ക് താമസ സൗകര്യമുണ്ടായിരുന്നു, അവരില്‍ ഭൂരിഭാഗവും വൈദ്യ ചികിത്സയ്ക്കായി രാജ്യത്തെത്തിയ വിദേശ പൗരന്മാരായിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഹോട്ടലിലെ മിക്ക അതിഥികളും ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരില്‍ ചില വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

