മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ 307 കുടുംബങ്ങൾ പങ്കെടുത്തു. ഫേസ് 1 പട്ടികയിലുള്ള 149 കുടുംബങ്ങളും ഫേസ് 2എ പട്ടികയിൽ ഉൾപ്പെട്ട 59 കുടുംബങ്ങളും ഫേസ് 2ബി പട്ടികയിൽ ഉൾപ്പെട്ട 44 കുടുംബങ്ങളും വായ്പകളുടെ വിവരങ്ങളുമായി അദാലത്തിൽ എത്തി. ഇവർക്ക് പുറമെ ഗുണഭോക്തൃ പട്ടികയിലുള്ള 55 കുടുംബങ്ങൾ തങ്ങളുടെ വായ്പകൾ സംബന്ധിച്ച് പുതിയ അപേക്ഷകളും നൽകി.
ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മൂന്ന് ദിവസത്തെ അദാലത്ത് സംഘടിപ്പിച്ചത്. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. പുതുതായി ചേർക്കേണ്ട വായ്പകൾ സംബന്ധിച്ച രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇവ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം തുടർനടപടികൾക്കായി സർക്കാറിന് കൈമാറും. വ്യാഴാഴ്ച സമാപിച്ച അദാലത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം. കെ ഇന്ദു, ജില്ലാ ഫിനാൻസ് ഓഫീസർ ആർ സാബു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ,ജീവനക്കാർ എന്നിവർ പങ്കെടുത്തു.

