ബത്തേരി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന, ഏകദേശം നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങളാണ് ലേലം ചെയ്യുക.
മുട്ടിൽ മരംമുറി കേസിൽ നിർണായകമായ ഒരു വിധിയാണിത്. ഡിപ്പോയിലുള്ള മരങ്ങൾ ലേലം ചെയ്യാൻ നേരത്തെ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ലേലം ചെയ്യുന്നതിനായി വനംവകുപ്പും പൊലീസും മരങ്ങളുടെ കണക്കുകൾ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും, അത് സമഗ്രമല്ലെന്ന് കണ്ട് നേരത്തെ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് സമഗ്രമായ കണക്കുകൾ പരിശോധിച്ചാണ് ഇപ്പോൾ ലേലത്തിന് അനുമതി നൽകിയിരിക്കുന്നത്. കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന മരങ്ങൾക്ക് ഏകദേശം നാല് കോടി രൂപയോളം വിപണി മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ലേലനടപടികളിലേക്ക് വനംവകുപ്പ് അധികൃതർ കടക്കും.

