ന്യൂ ജേഴ്സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ തുറിച്ചുനോക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മൈക്കൽ ഒലിസെയുടെയും സൂപ്പർ താരം കിലിയൻ എംബാപ്പെയുടെയും മികവിൽ ഗ്രൂപ്പ് ഐയിൽ സെനഗലിനെ കീഴടക്കി (3-1) നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് 2026 ലോകകപ്പിന് തുടക്കം കുറിച്ചു. കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രാൻസിൻ്റെ ജയം. ബ്രാഡ്‌സി ബാർക്കോളയാണ് ഫ്രാൻസിൻ്റെ മറ്റൊരു ഗോൾ നേടിയത്. ഇബ്രാഹിം എംബായെ സെനഗലിന്റെ ആശ്വാസ ഗോൾ നേടി.

