മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ശക്തമായ മഴയെത്തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം ഇരച്ചുകയറി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ വ്യാപാരികൾ കനത്ത പ്രതിസന്ധിയിലായി. റോഡിലെ ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞതും സമീപത്തെ സ്വകാര്യ സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായത്. മാണിക്യം ജ്വല്ലറിക്ക് സമീപമുള്ള സ്വകാര്യ സ്ഥലം നിരപ്പാക്കിയതിനെത്തുടർന്ന് അവിടെനിന്നുള്ള വെള്ളം മുഴുവൻ റോഡിലേക്കും തുടർന്ന് കടകളിലേക്കും ഒഴുകിയെത്തുകയായിരുന്നു.സ്വകാര്യ സ്ഥലത്തെ പ്രവർത്തികളുടെ അശാസ്ത്രീയതയും ഓവുചാലുകളുടെ ശോച്യാവസ്ഥയും മൂലം ഓരോ മഴയിലും തങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. ഓവുചാലുകളിലെ മാലിന്യങ്ങൾ ഉൾപ്പെടെ കടകളിലേക്ക് ഒഴുകിയെത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നതായും വ്യാപാരികൾ പറയുന്നു.
മാനന്തവാടിയിൽ കനത്ത മഴ; കടകളിൽ വെള്ളം കയറി; വ്യാപാരികൾ ദുരിതത്തിൽ


