മാനന്തവാടി :വാളാട് പ്രശാന്തഗിരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ സിനി വെട്ടേറ്റ് മരിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതി നെടുമല ദേവസ്യയെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജ് ബിജു . ടി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്.
2019 ജൂൺ 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോയ സിനി യെ ഇടവേളയിൽ കാപ്പി കുടിക്കാനായി വീട്ടിലെത്തിയ ശേഷം പിന്നീട് വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിർത്തി തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു തലപ്പുഴ പോലീസിന്റെ കണ്ടെത്തൽ. മരണപ്പെട്ട സിനിയുടെ ഭർത്താവിന്റെ അമ്മാവനാണ് പ്രതിയായ ദേവസ്യ.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 50 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിക്ക് വേണ്ടി അഡ്വ. അമൃത് രാജ് ജോർജ് കോടതിയിൽ ഹാജരായി.

