ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസവാർത്ത. എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ അന്താരാഷ്ട്ര നിരക്കിളവ് പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാൻ സാധിക്കും. ജൂലൈ 5 മുതൽ ജൂലൈ 9 വരെ നടത്തുന്ന ‘എക്സ്പ്ലോർ മോർ’ സെയിലിലൂടെ അന്താരാഷ്ട്ര സർവീസുകളിലെ ലൈറ്റ്, വാല്യൂ വിഭാഗം ടിക്കറ്റുകൾക്ക് പരമാവധി 15 ശതമാനം വരെ ഇളവ് ലഭിക്കും.
ഈ ഓഫറിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 2027 മാർച്ച് 27 വരെ യാത്രയ്ക്ക് ഉപയോഗിക്കാനാകും. അതിനാൽ സ്‌കൂൾ അവധിക്കാലം, ഉത്സവ സീസൺ, ശൈത്യകാല യാത്രകൾ എന്നിവ മുൻകൂട്ടി കുറഞ്ഞ നിരക്കിൽ പ്ലാൻ ചെയ്യാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല.
കൂടാതെ ഈ ഓഫർ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്. ജൂലൈ 5 മുതൽ കമ്പനിയുടെ വെബ്‌സൈറ്റിലും ആപ്പിലും നേരത്തേ ഓഫർ ലഭ്യമാക്കിയതിന് പിന്നാലെ ജൂലൈ 6 മുതൽ മറ്റ് പ്രമുഖ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കും ഇത് വ്യാപിപ്പിച്ചു.
ടാറ്റ ന്യൂപാസ് അക്കൗണ്ടിൽ ലോഗിൻ ചെയ്‌ത് ബുക്ക് ചെയ്യുന്നവർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കും. അന്താരാഷ്ട്ര ടിക്കറ്റ് ബുക്കിംഗിന് 500 രൂപ വരെ അധിക കിഴിവും, 8 ശതമാനം വരെ ന്യൂകോയിൻസ് റിവാർഡായും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഈ ഓഫർ ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ഓണം, ദീപാവലി, ക്രിസ്‌മസ്, പുതുവർഷം തുടങ്ങി വിവിധ ആഘോഷങ്ങൾക്കും അടുത്ത വർഷത്തിന്റെ ആദ്യ മാസങ്ങളിലെ യാത്രകൾക്കും മുൻകൂട്ടി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.
എന്നാൽ ഓഫർ സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായിരിക്കും. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓരോ ആഴ്‌ചയും ഏകദേശം 820 അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നിവ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ നഗരങ്ങളിലേക്കും സർവീസുകളുണ്ട്
