ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് പോർച്ചുഗലും സ്പെയിനും ഇന്ന് നേർക്കുനേർ. അർധരാത്രി 12:30 നാണ് മത്സരം അരങ്ങേറുന്നത്. ശക്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ തീപാറുന്ന പോരാട്ടം തന്നെയാകും ഇരുടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഉപരി ഇരുടീമുകളുടെയും ഗോൾ അടി യന്ത്രങ്ങളായ 41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 18 വയസുകാരനായ ലാമിൻ യമാലും നേർക്കുനേർ വരുമ്പോൾ മത്സരഫലം എന്താകുമെന്നും ആരാധകർ ഉറ്റുനോക്കുന്നു.
ഗ്രൂപ്പ് കെയിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയായിരുന്നു പോർച്ചുഗൽ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടിയത്. അവിടെ നിന്ന് റൗണ്ട് ഓഫ് 32 ൽ ക്രൊയേഷ്യക്കെതിരെ നാടകീയ ജയവും സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അന്ന് പറങ്കിപ്പട ക്രൊയേഷ്യയെ തകർത്തത്. നിശ്ചിത സമയവും കഴിഞ്ഞ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആയിരുന്നു ഗോൺസാലോ റാമോസ് വിജയഗോൾ നേടി ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്.
