ന്യൂഡൽഹി: ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ അനിൽ മേനോൻ. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.17-ന് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തിരിക്കും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എംഎസ് 29-ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. 2.1 എ റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുന്നത്.
എട്ട് മാസം ദൈർഘ്യമുളള യാത്രയിൽ റഷ്യക്കാരായ പോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പമുണ്ട്. അമേരിക്കൻ ഫിസീഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ.
ബഹിരാകാശത്തുളളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ളൂയിഡ് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ തുടങ്ങി വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന പരീക്ഷണങ്ങളാകും അനിൽ മേനോൻ നടത്തുക.
