22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

മാനന്തവാടി:കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി പോലീസ് കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പിടിയിലായത്.

കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. പ്രതി വയനാട്ടിലുണ്ടെന്ന കാസർഗോഡ് എസ്.പിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. റഫീക്കിന്റെ നിർദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ, സി.എം. നിസാർ എന്നിവർ രാത്രി തന്നെ പ്രതിയുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടർന്ന് ഹൊസ്ദുർഗ് പോലീസ് എ.എസ്.ഐ. ശ്രീജിത്ത് കാവുങ്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജേഷ് എന്നിവരോടൊപ്പം ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

2004 ജനുവരി 9-നാണ് കേസിനാസ്പദമായ സംഭവം. കട പൂട്ടി ഏകദേശം 80,000-വുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലഞ്ചരക്ക് വ്യാപാരിയെ പുതിയകോട്ടയിൽ വെച്ച് ഒരു സംഘം ആക്രമിച്ച് പണം കവരാൻ ശ്രമിച്ചു.വധശ്രമക്കേസിൽ അന്വേഷണം നടത്തിയ ഹൊസ്ദുർഗ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ജാമ്യത്തിലിറങ്ങിയ മുനീർ പിന്നീട് ഒളിവിൽ പോകുകയായിരുന്നു.

 

മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താമസിച്ച ശേഷം, ചാത്തോത്ത് മുനീർ, ആമിന മൻസിൽ, നല്ലൂർനാട് പി.ഒ. എന്ന വ്യാജ വിലാസത്തിൽ വയനാട്ടിൽ സ്ഥിരതാമസമാക്കി കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *