വിദേശ കമ്പനികളുടെ കുത്തകയായ മെഡിക്കൽ സ്കാനിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എം.ആർ.ഐ (MRI) മെഷീൻ നിർമ്മാതാക്കളായ ‘വോക്സെൽഗ്രിഡ്സ്’ (Voxelgrids) കമ്പനിയെ വിഴുങ്ങാനുള്ള വൻകിട വിദേശ കമ്പനിയുടെ നീക്കം പരാജയപ്പെടുത്തി ടാറ്റ ഗ്രൂപ്പും സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പുവും. സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞ ഘട്ടത്തിൽ ഭീമമായ തുക വാഗ്ദാനം ചെയ്ത് കമ്പനി വാങ്ങാനെത്തിയ ബഹുരാഷ്ട്ര കോർപ്പറേറ്റിന്റെ കരാർ തള്ളിക്കളഞ്ഞ് ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യ സംരക്ഷിച്ച കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കോടികൾ വിലമതിക്കുന്ന എം.ആർ.ഐ മെഷീനുകളാണ് നിലവിൽ ഇന്ത്യയിലെ ആശുപത്രികളിൽ ഉപയോഗിക്കുന്നത്. ഇതിന് ബദലായി ചെലവ് കുറഞ്ഞ എം.ആർ.ഐ മെഷീനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് 47-കാരനായ ഇലക്ട്രോണിക് എഞ്ചിനീയർ അർജുൻ അരുണാചലം ബെംഗളൂരു ആസ്ഥാനമായി വോക്സെൽഗ്രിഡ്സ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. എന്നാൽ നിർമ്മാണ ഘട്ടത്തിൽ കോവിഡ് പ്രതിസന്ധിയും കടുത്ത സാമ്പത്തിക ക്ഷാമവും നേരിട്ടതോടെ കമ്പനി പൂട്ടേണ്ട അവസ്ഥയിലെത്തി. ഈ അവസരം മുതലെടുത്ത് കമ്പനിയെ വിഴുങ്ങാൻ വൻകിട വിദേശ കോർപ്പറേറ്റ് കമ്പനി കോടികളുടെ കരാറുമായി അർജുനെ സമീപിച്ചു. വിദേശ കമ്പനിക്ക് മുന്നിൽ കീഴടങ്ങിയാൽ തദ്ദേശീയമായ നൂതന ആശയം ഇല്ലാതാകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ വാഗ്ദാനം ധൈര്യപൂർവ്വം നിരസിക്കുകയായിരുന്നു.
തുടർന്ന് അർജുന്റെ സ്വപ്ന പദ്ധതിക്ക് സാമ്പത്തിക കൈത്താങ്ങുമായി രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റും പിന്നീട് സോഹോ സി.ഇ.ഒ ശ്രീധർ വെമ്പുവും രംഗത്തെത്തുകയായിരുന്നു. ഇരുവരുടെയും സാമ്പത്തിക സഹായത്തോടെ വികസിപ്പിച്ചെടുത്ത പുതിയ തദ്ദേശീയ എം.ആർ.ഐ സ്കാനറുകൾ നിലവിലുള്ള സ്കാനിംഗ് ചെലവുകളിൽ 70 ശതമാനത്തോളം കുറവുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ പോലും കുറഞ്ഞ ചെലവിൽ മികച്ച രോഗനിർണ്ണയ സൗകര്യങ്ങൾ എത്തിക്കാൻ ഈ ഇന്ത്യൻ സാങ്കേതികവിദ്യ വഴി സാധിക്കും. വിദേശ ആധിപത്യത്തിന് മുന്നിൽ പണത്തിന് വേണ്ടി വഴങ്ങാതെ സ്വന്തം രാജ്യത്തിനായി വിപ്ലവം സൃഷ്ടിച്ച വോക്സെൽഗ്രിഡ്സിന്റെ കഥ ബിസിനസ്സ് ലോകത്ത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു
