കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. വാദം തള്ളിയ നാട്ടുകാർ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്തു. മേഖലയിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.

 

ഇന്ന് പുലർച്ചെ ചാമ രാജ് നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനകത്താണ് നാടിനെ നടുക്കിയ വെടിവയ്പ്പുണ്ടായത്. ഹാനൂരിലെ തൊമ്മിയാർ പാളയ സ്വദേശികളായ അന്തോണി സ്വാമി, പീറ്റ‍ർ, കുമാർ എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട മൂന്നുപേരും കാട്ടിൽ വേട്ടയ്ക്ക് എത്തിയവരാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇവരിൽ നിന്നും തോക്കും മാനിന്റെ ഇറച്ചിയും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു .

 

എന്നാൽ വനംവകുപ്പിന്റെ ആരോപണം പൂർണ്ണമായും തള്ളുകയാണ് നാട്ടുകാരും ബന്ധുക്കളും. കൊലപാതകത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ഇവർ. രോഷാകുലരായ ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചുതകർത്തു.നിലവിൽ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. സമരം കൂടുതൽ അക്രമാസക്തമാകാതിരിക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!