ഹൃദയാഘാതം എന്നാൽ മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന കഠിനമായ നെഞ്ചുവേദന മാത്രമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ നെഞ്ചുവേദന ഇല്ലാതെയും വളരെ നിശബ്ദമായി ഹൃദയാഘാതം സംഭവിക്കാമെന്നും പലരും ഇത് അസിഡിറ്റിയോ ദഹനക്കേടോ പേശീവേദനയോ ക്ഷീണമോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവെന്നും ജയ്പൂർ നാരായണ ആശുപത്രിയിലെ കാർഡിയോളജി ഡയറക്ടർ ഡോ. ദേവേന്ദ്ര കുമാർ ശ്രീമാൽ വ്യക്തമാക്കുന്നു.
ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ അഥവാ ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയവും ശരീരത്തിലെ മറ്റ് പ്രധാന അവയവങ്ങളും ഒരേ നാഡീവ്യവസ്ഥ പങ്കിടുന്നതിനാൽ പലപ്പോഴും ഹൃദയത്തിലെ അസ്വസ്ഥതകൾ വയറിലോ താടിയെല്ലിലോ പുറംഭാഗത്തോ ഉള്ള വേദനയായി തലച്ചോറ് തെറ്റിദ്ധരിക്കാറുണ്ട്.
വിശ്രമിക്കുമ്പോൾ പോലും അനുഭവപ്പെടുന്ന ശ്വാസതടസ്സം, താടിയെല്ല്, കഴുത്ത്, തോൾ, പുറംഭാഗം, ഇടതുകൈ എന്നിവിടങ്ങളിലേക്ക് പടരുന്ന വേദനയോ അസ്വസ്ഥതയോ, അകാരണമായ തളർച്ച, തലകറക്കം, പെട്ടെന്നുണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും, തണുത്ത വിയർപ്പ് എന്നിവ നിശബ്ദ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്ത്രീകൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവരിലാണ് ഇത്തരം വ്യതിരിക്തമായ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പ്രമേഹരോഗികളിൽ നാഡികൾക്ക് ക്ഷതമേൽക്കുന്നതിനാൽ കഠിനമായ വേദന അനുഭവപ്പെടണമെന്നില്ല.
ഇത്തരം അസാധാരണ ലക്ഷണങ്ങൾ ഏതാനും മിനിറ്റുകളിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ അസിഡിറ്റിയാണെന്ന് സ്വയം വിലയിരുത്താതെ അടിയന്തര വൈദ്യസഹായം തേടണം. സ്വന്തമായി വാഹനം ഓടിച്ച് ആശുപത്രിയിലേക്ക് പോകാതെ ആംബുലൻസ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും, ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടയുടൻ ആരംഭിക്കുന്ന ആഞ്ചിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സകൾക്ക് ഹൃദയപേശികളെ സുരക്ഷിതമാക്കാനും ജീവൻ രക്ഷിക്കാനും സാധിക്കുമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
