ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ പ്രതിക്ക് നേരെ നാടിന്റെ രോഷം; പ്രതിഷേധത്താൽ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല

 

തിരൂർ: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ രോഷത്തോടെ നാട്ടുകാർ. ഞായറാഴ്ച രാവിലെ ഏഴോടെ രഹസ്യമായാണ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പ്രതിയെ പുറത്തൂർ പടിഞ്ഞാറേക്കരയിലെത്തിച്ചത്. ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയെ എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാരെ പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.

 

ഫൗസിയയെ കൊലപ്പെടുത്തിയ കടപ്പുറത്തെത്തിച്ചാണ് ആദ്യം തെളിവെടുത്തത്. കൊലപാതകം നടന്ന സ്ഥലം പൊലീസിന് കാണിച്ചുകൊടുത്ത പ്രതി, ഷാളുപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള തിരൂർ പുഴക്കരയിലെത്തിച്ചതായി പൊലീസിനോട് പറഞ്ഞു. ക്ഷീണിതനായപ്പോൾ പല സ്ഥലങ്ങളിലും ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. പുഴക്കരയിൽ നിന്ന് ഒരു വള്ളത്തിന്റെ നങ്കൂരം അഴിച്ചെടുത്ത് അതിൽ ചാക്ക് കെട്ടി പുഴയിലേക്ക് താഴ്ത്തിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.

 

തുടർന്ന് അവിടെ നിന്ന് മറ്റൊരു തോണി അഴിച്ചെടുത്ത് അതിൽ കയറിയാണ് കാവിലക്കാട് ഭാഗത്തെത്തിയതെന്നും പ്രതി മൊഴി നൽകി. വീട്ടിൽ ഫൗസിയ ഉറങ്ങിയിരുന്ന മുറിയും പ്രതി തെളിവെടുപ്പിനിടെ പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്ന് പ്രതിയെ പുറത്തിറക്കുന്നതിനിടെ നാട്ടുകാർ കൈയേറ്റത്തിന് ശ്രമിച്ചതോടെ പൊലീസ് ശക്തമായ സുരക്ഷവലയമൊരുക്കി വാഹനത്തിലേക്ക് മാറ്റി.

 

ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പൂർണമായി പൂർത്തിയാക്കാനായില്ല. പ്രതിയെ പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ വാങ്ങി ശേഷിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്ത് പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!